മുംബൈ: ദക്ഷിണ മുംബൈയിൽ ഷിയാ സമൂഹത്തിന്റെ മുഹറം റാലിയിൽ പങ്കെടുത്തവരെ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പുണെ സ്വദേശി ഫയാസ് പ്രേംജി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയതായി പോലീസ്. ഭാര്യ രണ്ട് വർഷം മുൻപ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് “ലോകത്തോട് പ്രതികാരം ചെയ്യണം” എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഇയാൾ മൊഴി നൽകിയതായി അന്വേഷണ സംഘം അറിയിച്ചു.
മുഹറം ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് വേദനസംഹാരികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഫയാസ് വിഷം കലർത്തിയ ഗുളികകൾ വിതരണം ചെയ്തത്. നിരവധി പേർ ഇവ കഴിച്ചതിനെ തുടർന്ന് ഛർദി, അസ്വസ്ഥത തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു. ചിലർ ബോധരഹിതരാകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫയാസ് പിടിയിലായത്.
ഏകദേശം 15,000 പേരെ വിഷം നൽകി കൊല്ലാനായിരുന്നു തന്റെ പദ്ധതിയെന്ന് പ്രതി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിവാഹബന്ധം തകർന്നതോടെ ലോകം മുഴുവൻ തനിക്കെതിരായെന്ന തോന്നലാണ് ഇത്തരമൊരു ക്രൂരപദ്ധതിയിലേക്ക് നയിച്ചതെന്നും ഇയാൾ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
ഫയാസ് മാനസിക അസ്വസ്ഥതകൾ നേരിട്ടിരുന്നോയെന്നും ചികിത്സ തേടിയിരുന്നോയെന്നും പരിശോധിച്ചുവരികയാണ്. ഇയാളുടെ അമ്മയും സഹോദരിയും ഇറാനിൽ താമസിക്കുന്നവരാണെന്നും അവരുമായി പതിവായി ബന്ധപ്പെട്ടിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധങ്ങളുടെ സ്വഭാവം പരിശോധിക്കുന്നതിനായി ഫയാസിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാൾ മുമ്പ് ഇറാഖിലും ഇറാനിലും ജോലി ചെയ്തിരുന്നുവെന്നും സഹോദരി വിദേശത്ത് ഡോക്ടറായാണ് ജോലി ചെയ്യുന്നതെന്നും പോലീസ് അറിയിച്ചു.
അറസ്റ്റിനിടെ ഫയാസിന്റെ കൈവശം സിങ്ക് ഫോസ്ഫൈഡ് നിറച്ച 14,000 കാപ്സ്യൂളുകൾ കണ്ടെത്തി. കൂടാതെ 30,000 ഒഴിഞ്ഞ കാപ്സ്യൂളുകളും 50 കിലോഗ്രാം സിങ്ക് ഫോസ്ഫൈഡും ഓൺലൈനായി വാങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായി. ഓരോ കാപ്സ്യൂളിലും ഒരു ഗ്രാം സിങ്ക് ഫോസ്ഫൈഡ് നിറച്ച് വെള്ളിയാഴ്ച മാത്രം 14,000 കാപ്സ്യൂളുകൾ തയ്യാറാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.






