പുണെ: മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ 65-കാരനായ ഭീംറാവു കാംബ്ലെയ്ക്ക് പുണെ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് ജഡ്ജി എസ്.ആർ. സാലുങ്കെ ശിക്ഷ വിധിച്ചത്.
ഈ കുറ്റകൃത്യം “അപൂർവങ്ങളിൽ അപൂർവം” (Rarest of Rare) വിഭാഗത്തിൽപ്പെടുന്നതാണെന്നും സമൂഹത്തിന്റെ മനസ്സാക്ഷിയെ നടുക്കുന്ന തരത്തിലുള്ള ക്രൂരകൃത്യമാണിതെന്നും കോടതി നിരീക്ഷിച്ചു. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും വിധിയിൽ വ്യക്തമാക്കി.
മെയ് 1-ന് പുണെ ജില്ലയിലെ നസ്രാപൂർ ഗ്രാമത്തിലായിരുന്നു സംഭവം. കുട്ടിക്ക് ലഘുഭക്ഷണം നൽകാമെന്നും നവജാത പശുക്കിടാവിനെ കാണിച്ചുതരാമെന്നും പറഞ്ഞ് പ്രതി കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് കാലിത്തൊഴുത്തിന് സമീപത്തെ ഷെഡിൽവെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനിടെ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, 55 സാക്ഷികളുടെ മൊഴികൾ എന്നിവയാണ് കേസിൽ നിർണായകമായത്.
ഏകദേശം 15 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി 1,200 പേജുള്ള കുറ്റപത്രം സമർപ്പിച്ചതായി പൊലീസ് അറിയിച്ചു. കേസിന്റെ വിചാരണ അതിവേഗം പൂർത്തിയാക്കിയ കോടതി, കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്ത് വധശിക്ഷയാണ് അനുയോജ്യമായ ശിക്ഷയെന്ന് വിധിച്ചു.
കോടതി വിധിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്വാഗതം ചെയ്തു. അതിവേഗ അന്വേഷണവും കാര്യക്ഷമമായ പ്രോസിക്യൂഷനും നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെയും അദ്ദേഹം അഭിനന്ദിച്ചു.




