ഛണ്ഡിഗഡ്: ഹരിയാനയിലെ അംബാല ജില്ലയിൽ നാല് വയസുകാരൻ കുഴൽക്കിണറിൽ വീണു. 220 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ബരാരയിലെ ദനൗറ ഗ്രാമത്തിൽ പിതാവ് മൻജിത്തിനൊപ്പം കൃഷിയിടത്തിലേക്ക് പോയ നിർഭയ് (4) ആണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം.
മുത്തച്ഛന് പ്രഭാതഭക്ഷണം നൽകാനായി കൃഷിയിടത്തിലേക്ക് പോയതായിരുന്നു കുട്ടി. ഈ സമയം കുഴൽക്കിണറിന് സമീപം കളിച്ചുകൊണ്ടിരിക്കെ കാൽതെറ്റി അകത്തേക്ക് വീണതായിയാണ് പ്രാഥമിക നിഗമനം.
കരച്ചിൽ കേട്ട് പിതാവും മുത്തച്ഛനും ഓടിയെത്തിയെങ്കിലും കുട്ടി ഇതിനോടകം കിണറിനുള്ളിൽ വീണിരുന്നു. ഒമ്പത് ഇഞ്ച് വീതിയുള്ള കുഴൽക്കിണറിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. തുടർന്ന് നാട്ടുകാർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു.
കിണറിന്റെ കുറഞ്ഞ വീതിയും ദുഷ്‌കരമായ സാഹചര്യവും രക്ഷാപ്രവർത്തനത്തെ ബുദ്ധിമുട്ടാക്കുന്നതായി അധികൃതർ അറിയിച്ചു. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.




