തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പി.എസ്.സി പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കുന്നതിനിടെ പി.എസ്.സി അംഗം സെയ്ഫ് ചക്കുവള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു.
“നിസ്വരുടെയും നിഷ്കാസിതരുടെയും നിരാലംബരുടെയും നിതാന്ത ആശ്രയമായ നിത്യസത്യം ജയിക്കണം” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഭരണഘടനയുടെ പുറംചട്ടയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഈ കുറിപ്പ്.
പരീക്ഷാ ക്രമക്കേടിനെതിരെ മന്ത്രി ഒ. ജെ. ജനീഷ് രൂക്ഷമായി പ്രതികരിച്ചു. സംഭവം വളരെ ഗൗരവമുള്ളതാണെന്നും ആസൂത്രിതമായ ക്രമക്കേടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്തിരുന്നെങ്കിൽ പരീക്ഷാഫലത്തിൽ മാറ്റമുണ്ടാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും, കഴിഞ്ഞ വർഷങ്ങളിലെ പിഎസ്.സി പരീക്ഷകളും പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പത്ത് ചോദ്യങ്ങൾ വിലയിരുത്താതെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. 2023 ജൂലൈ 13ന് നടന്ന പരീക്ഷയിൽ 228 പേരാണ് പങ്കെടുത്തത്. 2025 മെയ് 31നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
മൂന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി മാർക്കിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പരിശോധന നടന്നത്. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 228 പേരുടെയും ഉത്തരക്കടലാസിൽ ഒൻപത് മുതൽ 18 വരെയുള്ള ചോദ്യങ്ങൾ പരിശോധിച്ചിട്ടില്ലെന്ന് കണ്ടെത്തി.
സംഭവം വിവാദമായതോടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം ചെയ്യാനും ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താനും പി.എസ്.സി തീരുമാനിച്ചു. വിജിലൻസ് എസ്.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.






