ചെന്നൈ: വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ തമിഴക രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ ഉയർന്നതിനെ തുടർന്ന് കോൺഗ്രസ്, ലീഗ്, വിസികെ, ഇടതുപാർട്ടികൾ എന്നിവയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്.
ഭരണപിന്തുണ ദൃഢമാക്കുകയും ഔദ്യോഗിക രാഷ്ട്രീയ സഖ്യം രൂപീകരിക്കുകയും ചെയ്യുന്നതിനായാണ് വിജയ് തുടർചർച്ചകൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഈസ്റ്റ് കോസ്റ്റ് റോഡിലെ ഒരു ആഡംബര റിസോർട്ടിൽ സഖ്യകക്ഷികളുടെ നിർണായക യോഗം വിളിച്ചുചേർത്തിട്ടുണ്ട്. സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകിയ പാർട്ടികൾക്ക് നന്ദി അറിയിക്കുന്നതും യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
എന്നാൽ, ഈ യോഗത്തിൽ ഇടതുപാർട്ടികൾ പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വം തീരുമാനം വിജയിയെ അറിയിച്ചതായാണ് വിവരം.
അതേസമയം, സഖ്യബന്ധം സംബന്ധിച്ച ചർച്ചകൾ പൂർണമായി അവസാനിപ്പിച്ചിട്ടില്ല. യോഗത്തിൽ പങ്കെടുക്കില്ലെങ്കിലും രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഇടതുപാർട്ടി നേതാക്കൾ വിജയുമായി കൂടിക്കാഴ്ച നടത്തും. ഇതോടെ സഖ്യരാഷ്ട്രീയത്തിൽ തുടർനീക്കങ്ങൾ എങ്ങനെയായിരിക്കുമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.




