പാലക്കാട്: സബ്‌സിഡി നിരക്കിൽ വളം ലഭിക്കാൻ പുതിയ സ്മാർട്ട്ഫോൺ നിർബന്ധമെന്ന വ്യവസ്ഥ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ (FFS) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ മാത്രമാണ് സബ്‌സിഡിയുള്ള രാസവളങ്ങൾ ലഭിക്കുക എന്ന നിബന്ധനയാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
“ഒന്നാം വിളയ്ക്ക് ഞാറ് നട്ടെങ്കിലും ഇതുവരെ വളമിടാൻ കഴിഞ്ഞിട്ടില്ല. വളം ലഭിക്കണമെങ്കിൽ 25,000 രൂപ മുടക്കി പുതിയ ഫോൺ വാങ്ങണം. സപ്ലൈകോയ്ക്ക് നൽകിയ നെല്ലിന്റെ പണം പോലും ഇതുവരെ ലഭിച്ചിട്ടില്ല. കൃഷിവകുപ്പിന്റെ ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ പുതിയ ഫോൺ വാങ്ങാൻ എങ്ങനെ പണം കണ്ടെത്തുമെന്നറിയില്ല,” അഞ്ചുമൂർത്തിമംഗലം തെക്കേത്തറയിലെ കർഷകൻ ജി. ശിവകുമാർ പറയുന്നു.
എഫ്.എഫ്.എസ്. ആപ്പ് പ്രവർത്തിക്കാൻ പുതിയ വേർഷനിലുള്ള സ്മാർട്ട്ഫോൺ ആവശ്യമായതിനാൽ പഴയ ഫോണുകൾ ഉപയോഗിക്കുന്ന കർഷകർക്ക് രജിസ്ട്രേഷൻ പോലും സാധിക്കുന്നില്ല. സ്മാർട്ട്ഫോൺ ഉള്ളവരും ആപ്പ് ഡൗൺലോഡ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും അക്ഷയ കേന്ദ്രങ്ങളെയും കൃഷിഭവനുകളെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
കർഷകർ പതിവായി ഉപയോഗിക്കുന്ന യൂറിയ, പൊട്ടാഷ്, ഡി.എ.പി. (ഡൈ അമോണിയം ഫോസ്ഫേറ്റ്), ഫാക്ടംഫോസ് തുടങ്ങിയ സബ്‌സിഡി വളങ്ങൾ വാങ്ങാൻ ആപ്പിലൂടെ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ലഭിക്കുന്ന ക്യു.ആർ. കോഡ് വളവിൽപ്പന കേന്ദ്രത്തിലെ പി.ഒ.എസ്. മെഷീനിൽ സ്കാൻ ചെയ്താൽ മാത്രമാണ് വളം ലഭിക്കുക.
എന്നാൽ ഈ ക്യു.ആർ. കോഡിന് രണ്ട് ദിവസത്തെ കാലാവധിയേയുള്ളൂ. അതിനകം വളം വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും രജിസ്റ്റർ ചെയ്ത് പുതിയ ക്യു.ആർ. കോഡ് എടുക്കേണ്ടിവരും. ഇതിനുപുറമെ അഗ്രിസ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫാർമർ ഐ.ഡിയും നിർബന്ധമായും എടുത്തിരിക്കണം.
മൊബൈൽ ആപ്പ് വഴി മാത്രമല്ല, വെബ്സൈറ്റ് വഴിയും രജിസ്ട്രേഷൻ നടത്താൻ സൗകര്യം ഒരുക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.


