തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയിൽ പദ്ധതിയുടെ നിർമാണ ചുമതല ഏറ്റെടുക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) തയ്യാറായി. പദ്ധതി ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് ഡിഎംആർസി സംസ്ഥാന സർക്കാരിനെ അറിയിച്ചു.
കൊച്ചി മെട്രോ മാതൃകയിൽ രൂപകൽപ്പനയും നിർമാണവും മികച്ച രീതിയിൽ നടത്താൻ കഴിയുമെന്ന് ഡിഎംആർസി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നിശ്ചിത സമയത്തിനുള്ളിലോ അതിലും വേഗത്തിലോ പൂർത്തിയാക്കാൻ കഴിയുമെന്ന ഉറപ്പും സംഘം സർക്കാരിന് നൽകിയിട്ടുണ്ട്.
കേരള ഹൈസ്പീഡ് റെയിൽ പദ്ധതി കൈകാര്യം ചെയ്യാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതർ സർക്കാരിന് കത്തും നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഗുണങ്ങൾ ഉൾപ്പെടെ വിശദീകരിച്ചാണ് കത്ത് സമർപ്പിച്ചിരിക്കുന്നത്. ഏകദേശം 57,000 കോടി രൂപയാണ് പദ്ധതിയുടെ കണക്കാക്കിയ ചെലവ്. പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ ഹൈസ്പീഡ് റെയിൽ പദ്ധതി.
പാത മുഴുവൻ ഉയർന്ന നിലയിൽ (elevated) നിർമ്മിക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ജനപ്രതികരണം കുറയുമെന്നാണ് ഡിഎംആർസിയുടെ വിലയിരുത്തൽ. ഇതോടെ കേരളത്തിന്റെ അതിവേഗ റെയിൽ പദ്ധതിക്ക് പുതിയ മുന്നേറ്റം ലഭിക്കുമെന്നാണ് പ്രതീക്ഷ.


