കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വസതിക്ക് മുന്നില്‍ കനത്ത സുരക്ഷയൊരുക്കി കേന്ദ്രസേന.ബരായ്പൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനിരിക്കെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതെന്നാണ് വിവരം.
മമതാ ബാനര്‍ജിയും ടിഎംസിയും സന്ദര്‍ശനം തടയാനുള്ള നീക്കമാണെന്ന് ആരോപിച്ചു. അതേസമയം, കേന്ദ്രസേനയുടെ വിന്യാസം സാധാരണ സുരക്ഷാ നടപടികളാണെന്നും വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ബിജെപി തിരിച്ചടിച്ചു.
മമതാ ബാനര്‍ജിയുടെ സഹോദരപുത്രന്‍ അഭിഷേക് ബാനര്‍ജിയുടെ വസതിക്ക് മുന്നിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സഞ്ചാര സ്വാതന്ത്ര്യം തടയുകയാണെന്ന നിലപാടിലാണ് ടിഎംസി.
ഇതിനിടെ, ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബരായ്പൂരിലെ സൂര്യപൂർ പ്രദേശത്ത് നടന്ന 12 വയസുകാരിയുടെ കൊലപാതക കേസിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. നാലുപേർ ചേർന്ന് കുട്ടിയെ തട്ടികൊണ്ട് പോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഞായറാഴ്ച രാവിലെ പ്രദേശവാസികൾ സംശയ തോന്നിയ ഒരാളെ പിടികൂടി. ഇയാളാണ് പെൺകുട്ടിയുടെ മൃതദേഹം എവിടെയുണ്ടെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ പ്രകോപിതരായ കുടുംബാംഗങ്ങളും പ്രദേശവാസികളും ചേർന്ന് പ്രതിയായ വ്യക്തിയെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


