കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ എല്ലാ നടപടികൾക്കും ഹൈക്കോടതി സ്റ്റേ. ഒരു വർഷത്തേക്ക് എല്ലാ നടപടികളും നിർത്തിവെക്കണമെന്നാണ് ഹൈക്കോടതി നിർദേശം.
ഒരു വർഷത്തിനുള്ളിൽ കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയാക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ അനുവദിച്ചത്. മലയിടംതുരുത്തിലെ കുടുംബങ്ങൾക്ക് തർക്കഭൂമിക്കടുത്ത് തന്നെ വീട് നിർമ്മിച്ച് നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
പുതിയ വീട് നിർമ്മിക്കുന്നതുവരെ നിലവിലെ സ്ഥലത്ത് തന്നെ താമസിക്കാമെന്നും, സമരക്കാർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കുമെന്നും ധാരണയായിരുന്നു. ശങ്കരൻ നായരുടെ സ്ഥലത്ത് തന്നെ ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം ഭൂമി നൽകിയാണ് വീടുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നത്.
മെയ് 20-ന് എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിൽ കുടിയൊഴിപ്പിക്കൽ നടപടിയുമായി അധികൃതർ എത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. സുപ്രീംകോടതി നിർദേശപ്രകാരമായിരുന്നു പൊലീസ് ഉൾപ്പെടെയുള്ളവർ എത്തിയത്.
അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് ലാത്തിച്ചാർജ് നടത്തിയതായി പ്രതിഷേധക്കാർ ആരോപിച്ചിരുന്നു, ഇതിൽ ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധം ശക്തമായതോടെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഇടപെട്ട് നടത്തിയ ചർച്ചയിലാണ് സമാധാന ധാരണ ഉണ്ടായത്. ഇപ്പോൾ ഹൈക്കോടതി സ്റ്റേ നൽകിയതോടെ കേസിൽ താൽക്കാലിക ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.


