തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് കേരള പി.എസ്.സിക്ക് തിരിച്ചടിയായി വിവരാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള നിയമന പരീക്ഷയുടെ രേഖകൾ അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്ക് ഏഴ് ദിവസത്തിനകം കൈമാറാൻ കമ്മീഷൻ നിർദേശിച്ചു.
ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസിന്റെ പകർപ്പ്, അഭിമുഖത്തിൽ ലഭിച്ച മാർക്ക്, പരീക്ഷയിൽ നേടിയ മാർക്ക് എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് ഉത്തരവ്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പി.എസ്.സി ഇതുവരെ കൈമാറാതിരുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവിടാൻ നിർദേശം നൽകിയിരിക്കുന്നത്.
പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർഥികളുടെയും മാർക്ക് പട്ടികയും ചോദ്യപേപ്പറിന്റെ പകർപ്പും നൽകണമെന്നും വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി. രേഖകൾ പുറത്തുവിടുന്നതിനെതിരെ പി.എസ്.സി ഉയർത്തിയ എതിർപ്പുകൾ തള്ളിയാണ് കമ്മീഷന്റെ ഉത്തരവ്.
ഈ രേഖകൾ പുറത്തുവരുന്നതോടെ പരീക്ഷാ നടപടികളിൽ കൂടുതൽ ക്രമക്കേടുകൾ ഉണ്ടായിരുന്നോയെന്ന കാര്യത്തിലും വ്യക്തത ലഭിക്കുമെന്നാണ് വിലയിരുത്തൽ. നേരത്തെ ഈ പരീക്ഷയിൽ പത്ത് ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിരുന്നില്ലെന്ന ആരോപണം പുറത്തുവന്നതോടെ നിയമന നടപടികൾ വിവാദമായിരുന്നു.
പുതിയ ഉത്തരവോടെ വിവാദ നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനാണ് സാധ്യത. പരീക്ഷാ നടപടികളുടെ സുതാര്യതയും മൂല്യനിർണയത്തിലെ വീഴ്ചകളും സംബന്ധിച്ച് വീണ്ടും ചർച്ചകൾ ശക്തമാകുമെന്നാണ് സൂചന.


