ഇംഫാൽ: മണിപ്പൂരിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. വാറന്റ് ഓഫീസർ ബൽവർ സിങ്ങും ഹവിൽദാർ സി.എം. സിങ്ങുമാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചയോടെ ദേശീയപാത 202-ൽ സൈനിക വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് പതുങ്ങിയിരുന്ന ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വവും ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാസേന സംഭവസ്ഥലത്തെത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും വ്യാപക തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ആക്രമണത്തെ മണിപ്പൂർ മുഖ്യമന്ത്രി ശക്തമായി അപലപിച്ചു.
അടുത്തിടെ മണിപ്പൂരിൽ നാഗ, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായിരുന്നു. നാഗ വിഭാഗത്തിൽപ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയവും സുരക്ഷാ സാഹചര്യവും കൂടുതൽ സങ്കീർണമാകുകയായിരുന്നു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന ദേശീയപാതകളിൽ വിവിധയിടങ്ങളിൽ കുക്കി, നാഗ വിഭാഗങ്ങൾ ബാരിക്കേഡുകൾ സ്ഥാപിച്ചതിനെ തുടർന്ന് ഗതാഗതവും ചരക്കുനീക്കവും തടസ്സപ്പെട്ടിരുന്നു. ഈ മേഖലകളിൽ സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ സുരക്ഷാസേന അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.











