ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് ശേഖപ്പയെ അറസ്റ്റ് ചെയ്തു. അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
ആദ്യം, കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ് മരിച്ചുവെന്നായിരുന്നു മാതാപിതാക്കളുടെ വിശദീകരണം. എന്നാൽ കുഞ്ഞ് വീണതായി പറയുന്ന കട്ടിലിന് വെറും രണ്ട് അടി ഉയരമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ മുഖം, നെഞ്ച്, കാലുകൾ, സ്വകാര്യഭാഗങ്ങൾ എന്നിവിടങ്ങളിൽ നിരവധി പരിക്കുകൾ കണ്ടെത്തി. മർദനത്തെ തുടർന്ന് ഉണ്ടായ ആന്തരിക രക്തസ്രാവും ശ്വാസതടസ്സവുമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. സംഭവദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ കുഞ്ഞ് കരയാൻ തുടങ്ങിയതോടെ ദേഷ്യപ്പെട്ട പിതാവ് കുഞ്ഞിനെ ചവിട്ടുകയും നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്. അമ്മയുടെ പങ്ക് ഉൾപ്പെടെ എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) പ്രകാരം കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


