തൃശ്ശൂർ: തൃശ്ശൂരിലെ അമല, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന സമരത്തിൽ നിലപാട് വ്യക്തമാക്കി മാനേജ്‌മെന്റുകൾ. ശമ്പളവർധനവുമായി ബന്ധപ്പെട്ട് അമല മെഡിക്കൽ കോളജ് മാനേജ്‌മെന്റ് വഴങ്ങിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു.
നഴ്സുമാരുടെ ശമ്പളകാര്യത്തിൽ സർക്കാർ നിശ്ചയിക്കുന്ന പൊതുമാനദണ്ഡങ്ങൾ മാത്രമേ പാലിക്കൂ എന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് അമല, ജൂബിലി മിഷൻ ആശുപത്രി അധികൃതർ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, മാനേജ്‌മെന്റ് നിലപാട് മാറ്റാത്ത സാഹചര്യത്തിൽ സമരം ശക്തമാക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) അറിയിച്ചു. ഇതിന്റെ ഭാഗമായി അമല മെഡിക്കൽ കോളജിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിക്കുമെന്ന് സംഘടന വ്യക്തമാക്കി.
സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ പുതിയ ജീവനക്കാരെ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി സമരത്തിലുള്ള നഴ്സുമാർ കൃത്യമായി ജോലിയിൽ എത്തിയിട്ടില്ലെന്നും ആശുപത്രി പ്രവർത്തനം സുഗമമാക്കാൻ പകരം ജീവനക്കാരെ നിയമിച്ചുതുടങ്ങിയതായും മാനേജ്‌മെന്റ് വ്യക്തമാക്കി.
സമരം അവസാനിപ്പിച്ച് ജോലിയിൽ തിരിച്ചെത്താൻ തയ്യാറാകുന്ന ജീവനക്കാരെ ഉടൻ തിരിച്ചെടുക്കാൻ കഴിയില്ലെന്നും ആശുപത്രിയിലെ ഒഴിവുകൾ അനുസരിച്ചായിരിക്കും തുടർനടപടികളെന്നും അധികൃതർ അറിയിച്ചു.


