മെൽബൺ: ഇന്ത്യ–ഓസ്ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ആണവോർജ്ജം, പ്രതിരോധം, നിർണായക ധാതുക്കൾ (ക്രിട്ടിക്കൽ മിനറൽസ്) എന്നീ മേഖലകളിൽ സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഓസ്ട്രേലിയ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും മെൽബണിൽ നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് കരാറുകൾ പ്രഖ്യാപിച്ചത്.
ആണവോർജ്ജ രംഗത്തെ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ ആണവോർജ്ജ പദ്ധതികൾക്കും ശുദ്ധ ഊർജ്ജ ലക്ഷ്യങ്ങൾക്കും ആവശ്യമായ യുറേനിയം ഓസ്ട്രേലിയ വിതരണം ചെയ്യും. രാജ്യത്തിന്റെ വർധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ക്ലീൻ എനർജി മേഖലയിലെ പുരോഗതിക്കും ഈ കരാർ നിർണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രതിരോധ മേഖലയിൽ സ്റ്റാർട്ടപ്പുകളെയും പ്രതിരോധ വ്യവസായങ്ങളെയും ബന്ധിപ്പിക്കാൻ ‘ഇന്ത്യ–ഓസ്ട്രേലിയ ഡിഫൻസ് ഇന്നൊവേഷൻ കോറിഡോർ’ സ്ഥാപിക്കാനും ധാരണയായി. സമുദ്ര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ റോഡ്മാപ്പിനും കപ്പൽ നിർമാണം, അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളിലെ സഹകരണത്തിനും ഇരു രാജ്യങ്ങളും ധാരണയിലെത്തി.
ക്ലീൻ എനർജി പരിവർത്തനത്തിനും തന്ത്രപ്രധാന വ്യവസായങ്ങൾക്കും ആവശ്യമായ നിർണായക ധാതുക്കളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ‘ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ’ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സൈബർ സുരക്ഷ, നിർണായക സാങ്കേതികവിദ്യകൾ, വിതരണ ശൃംഖല എന്നിവയിലും പുതിയ സഹകരണത്തിന് തുടക്കമായി.
മെൽബണിൽ സംസാരിച്ച പ്രധാനമന്ത്രി, ആഗോള സംഘർഷങ്ങൾക്ക് പരിഹാരം ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സാധ്യമാകൂവെന്ന് വ്യക്തമാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടം ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും സംയുക്ത പ്രതിബദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശനത്തിനിടെ ഇന്ത്യ–ഓസ്ട്രേലിയ സി.ഇ.ഒ. ഫോറത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. വ്യാപാരം, പ്രതിരോധം, വിദ്യാഭ്യാസം, നിക്ഷേപം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും ഇരുരാജ്യ നേതാക്കൾ നടത്തി. ഈ സന്ദർശനം ഇന്ത്യ–ഓസ്ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജ്ജം പകരുമെന്നാണ് വിലയിരുത്തൽ.


