കൊല്‍ക്കത്ത: സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (എസ്.ആർ.എഫ്.ടി.ഐ.) ഡീനിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കാത്തതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ചെയർമാനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പരാതി ഉയർന്നു. ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി.) ഡീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും തുടർനടപടികൾ സ്വീകരിച്ചില്ലെന്നാണ് ആരോപണം.
2026 മെയിലാണ് ഐ.സി.സി. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പരാതി നിലനിൽക്കുന്നതിനിടെയും ഡീൻ വിപിൻ വിജയിയെ മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അനൗദ്യോഗിക ചെയർമാനായി നിയമിച്ചതും വിവാദമായിട്ടുണ്ട്. സംഭവത്തിൽ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചു. ഡീനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാൻ സ്വീകരിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു.
രണ്ട് വർഷം മുൻപാണ് സ്ഥാപനത്തിലെ ഒരു ജീവനക്കാരി ഡീനെതിരെ ലൈംഗികാതിക്രമം, ശാരീരിക ആക്രമണം, ജാതീയ അധിക്ഷേപം, അസഭ്യപരാമർശം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളുമായി പരാതി നൽകിയത്. പരാതിയിൽ ആവശ്യമായ ഇടപെടൽ തേടി വാർത്താവിതരണ മന്ത്രാലയത്തെയും സമീപിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.
പോഷ് നിയമപ്രകാരം പരാതി ലഭിച്ചതിന് ശേഷം 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ഐ.സി.സി.യുടെ ആദ്യഘട്ട റിപ്പോർട്ട് ഭരണസമിതിക്ക് കൈമാറിയതിനു പിന്നാലെ രണ്ടാംഘട്ട അച്ചടക്ക നടപടിക്കായുള്ള കുറ്റപത്രത്തിൽ ചെയർമാന്റെ അംഗീകാരം ആവശ്യമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതിൽ ഒപ്പുവെക്കാൻ സുരേഷ് ഗോപി തയ്യാറായില്ലെന്ന ആരോപണവും ഇതിനിടെ ഉയർന്നിരുന്നു. പിന്നീട് ആഭ്യന്തര സമിതി രണ്ടാംഘട്ട റിപ്പോർട്ടും സമർപ്പിച്ചതായാണ് വിവരം.












