എറണാകുളം: ആലങ്ങാട് കുന്നേൽ സ്വദേശിനിയായ യുവതിയെ സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തെന്ന പരാതിയിൽ ആലങ്ങാട് പോലീസ് കേസെടുത്തു. ജോമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹോദരൻ ജോയ്സണും ഭാര്യയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചത്.
വീടിന്റെ അവകാശവിഹിതവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 1.5 ലക്ഷം രൂപ സഹോദരൻ ബലമായി കൈപ്പറ്റിയെന്ന പരാതിയും ജോമോൾ മുമ്പ് നൽകിയിരുന്നു. പണം തിരികെ നൽകാമെന്ന ഉറപ്പിനെ തുടർന്ന് അന്ന് പരാതി ഒത്തുതീർപ്പാക്കിയെങ്കിലും തുക നൽകാത്തതിനെ തുടർന്ന് വീണ്ടും തർക്കം രൂക്ഷമായതായാണ് വിവരം.
ഇതിനിടെയാണ് ഭാര്യയുടെ സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് ജോമോളെ സഹോദരനും ഭാര്യയും ചേർന്ന് മർദിച്ചതെന്നും തുടർന്ന് വീട്ടിൽ പൂട്ടിയിട്ടതെന്നും പരാതിയിൽ പറയുന്നു. വിവരം ജോമോൾ സുഹൃത്ത് റെയ്നയെ അറിയിച്ചതിനെ തുടർന്ന് രക്ഷിക്കാനെത്തിയ റെയ്നയെയും ഇരുവരും മർദിച്ചതായും പരാതിയിലുണ്ട്. പിന്നീട് മറ്റൊരു സുഹൃത്ത് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ആലങ്ങാട് പോലീസ് സ്ഥലത്തെത്തി ജോമോളെ വീട്ടിൽനിന്ന് മോചിപ്പിച്ചു. ജോമോളും റെയ്നയും കരുമാല്ലൂർ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, മോഷണം പോയതായി ആരോപിച്ച സ്വർണമാല പിന്നീട് വീട്ടിൽനിന്നുതന്നെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലങ്ങാട് പോലീസ് വ്യക്തമാക്കി.












