കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് സൗര്യയാണ് മരിച്ചത്.
ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി ജനറൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ബോധരഹിതനായതായി കുടുംബം പറയുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്ററിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ചികിത്സാപിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. ജനറൽ അനസ്തേഷ്യ നൽകുന്നതിന് മുമ്പ് രക്ഷിതാക്കൾക്ക് നൽകേണ്ട മുന്നറിയിപ്പുകളോ അപകടസാധ്യതകളെക്കുറിച്ചുള്ള വിശദീകരണങ്ങളോ ആശുപത്രി അധികൃതർ നൽകിയില്ലെന്നാണ് ആരോപണം.
കുട്ടിയുടെ അമ്മാവൻ അജിത്തിന്റെ വാക്കുകൾ പ്രകാരം, മാസം തികയുന്നതിന് മുമ്പ് ജനിച്ച കുട്ടിയാണെന്ന വിവരം ആശുപത്രിയെ അറിയിച്ചിരുന്നു. ചുണ്ടിലെ മുറിവിന് സാധാരണ ബാൻഡേജ് മതിയാകുമായിരുന്നുവെന്നും പിന്നീട് സ്റ്റിച്ച് പോലും ഇടാതെ മുറിവ് ഉണങ്ങിയ നിലയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ജനറൽ അനസ്തേഷ്യ നൽകേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ചികിത്സയിൽ വീഴ്ച ഉണ്ടായോയെന്ന് സമഗ്ര അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ആശുപത്രി അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.












