ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ അമ്മയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 23കാരി എൽഎൽബി വിദ്യാർത്ഥിനി ആയുഷി ശർമ്മയ്‌ക്കെതിരെ പുതിയ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തി. 2025 ഏപ്രിലിൽ മരിച്ച പിതാവ് വിജയ് ശർമ്മയുടെ മരണവും ആസൂത്രിത കൊലപാതകമാണെന്നും അതിന് പിന്നിലും ആയുഷിയാണെന്നുമാണ് അമ്മാവൻ രാകേഷ് ശർമ്മ പോലീസിനും കോടതിക്കും നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
കഴിഞ്ഞ ജൂലൈ 3-ന് ജയ്‌പൂരിലെ പ്രതാപ് നഗറിൽ സർക്കാർ ജീവനക്കാരിയായ അമ്മ നീരജ് ശർമ്മയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ആയുഷി ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായത്. സംഭവം റോഡപകടമായി ചിത്രീകരിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അന്വേഷണത്തിൽ അത് ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ ബന്ധു ബൽറാം ഒളിവിലാണ്. കുടുംബസ്വത്ത് തർക്കവും അമ്മയോടുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് ആയുഷി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
ഇതിനിടെയാണ് പിതാവിന്റെ മരണവും സംശയാസ്പദമാണെന്ന ആരോപണം ഉയർന്നിരിക്കുന്നത്. രാജസ്ഥാൻ ഹൈക്കോടതിയിലെ മുൻ കോർട്ട് മാസ്റ്ററായിരുന്ന വിജയ് ശർമ്മയ്ക്ക് 2024-ൽ മസ്തിഷ്കാഘാതം സംഭവിച്ച ശേഷം കൃത്യമായ ചികിത്സ ലഭ്യമാക്കാതെ മനപ്പൂർവം അവഗണിച്ചെന്നാണ് പരാതിയിലെ ആരോപണം. മികച്ച ചികിത്സ നൽകാമെന്ന് പറഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മൂന്ന് മാസത്തോളം കുടുംബാംഗങ്ങൾക്ക് വിവരങ്ങളൊന്നും നൽകിയില്ലെന്നും, പിന്നീട് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ വിജയ് ശർമ്മ പിന്നീട് മരിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
പിതാവിന്റെ മരണത്തിന് പിന്നാലെ സർക്കാർ ജോലി സ്വന്തമാക്കാനും കുടുംബസ്വത്തുക്കൾ മുഴുവൻ സ്വന്തം പേരിലാക്കാനും ആയുഷി ശ്രമിച്ചിരുന്നുവെന്നും രാകേഷ് ശർമ്മ ആരോപിച്ചു. ഒരു കുടുംബവഴക്കിനിടെ ‘അച്ഛന്റെ ഫീഡിങ് ട്യൂബ് ഊരിമാറ്റിയതുപോലെ അമ്മയെയും കൊല്ലാൻ എളുപ്പമാണ്’ എന്ന് ആയുഷി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയിൽ പറയുന്നു.
അതേസമയം, പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ ആരോപണങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്നതും പരിശോധിച്ചുവരുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രഞ്ജിത ശർമ്മ വ്യക്തമാക്കി.


