നേരിട്ട് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾക്കും സെൻസർ ബോർഡിന്റെ അനുമതി നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചു. തിയറ്റർ റിലീസുകൾക്ക് ബാധകമായ സെൻസറിങ് സംവിധാനം ഡിജിറ്റൽ റിലീസുകളിലേക്കും വ്യാപിപ്പിക്കുന്നതിനാണ് ആലോചന.
ദിൽജിത്ത് ദൊസാഞ്ജ് നായകനായ സത്ലജ് സിനിമയെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഒ.ടി.ടി. വഴി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സിനിമകൾക്കും മുൻകൂർ പരിശോധനയും അനുമതിയും നിർബന്ധമാക്കാൻ ഐ.ടി. നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നതെന്ന് വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പരമ്പരാഗത തിയറ്റർ പ്രദർശനങ്ങളിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രേക്ഷക പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ഉള്ളടക്കത്തിന് ആവശ്യമായ നിയന്ത്രണങ്ങളും മേൽനോട്ടവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ട്.
സിഖ് മനുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതം ആസ്പദമാക്കിയ സത്ലജ് പഞ്ചാബിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒ.ടി.ടി. റിലീസിന് രണ്ട് ദിവസത്തിനകം ചിത്രം പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഉള്ളടക്കമാണെന്ന ആരോപണത്തെ തുടർന്നായിരുന്നു നടപടി.
നാലുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ചിത്രം റിലീസിലെത്തിയത്. ആദ്യം ഗല്ലുഘർ എന്ന പേരിൽ പ്രഖ്യാപിച്ച ചിത്രം പിന്നീട് പഞ്ചാബ് 95 എന്ന പേരിലേക്കും ഒടുവിൽ സത്ലജ് എന്ന പേരിലേക്കും മാറ്റുകയായിരുന്നു. സെൻസർ ബോർഡിന്റെ നിർദേശങ്ങൾക്കും നിയമനടപടികൾക്കും ഇടയിലാണ് ചിത്രം പേരുമാറ്റി ഒ.ടി.ടി.യിൽ പുറത്തിറക്കിയതെന്ന ആരോപണവും തുടർന്ന് വിവാദങ്ങൾക്ക് ഇടയാക്കി.











