കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുട്ടിക്ക് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ചികിത്സ നൽകിയ മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു.
രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാൻ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിനോട് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർക്കൊപ്പം ശിശുരോഗ വിദഗ്ധനെയും പ്ലാസ്റ്റിക് സർജനെയും ചോദ്യം ചെയ്യും. ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡ് പരിശോധിച്ചശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. മൂന്ന് ഡോക്ടർമാരുടെയും മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് അറിയിച്ചു. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏകമകനായ ദേവാൻഷ് ശൗര്യയ്ക്ക് കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും പരിക്കേറ്റത്. മുറിവിൽ തുന്നലിടുന്നതിനായി പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി. തുടർന്ന് കണ്ണൂരിലെ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി കുട്ടി മരിച്ചു.
സംഭവത്തിൽ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിലെ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും എല്ലാ ചികിത്സാ മാനദണ്ഡങ്ങളും പാലിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.













