ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ വിജയിയുടെ അവസാന സിനിമയായ ‘ജനനായകൻ’ ജൂലൈ 24ന് തീയറ്ററുകളിലെത്തും. ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്. സെൻസർ ബോർഡ് ചിത്രത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കി ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. എന്നാൽ യുകെയിൽ സെൻസർ ബോർഡിന് സമർപ്പിച്ച അതേ പതിപ്പ് യാതൊരു മാറ്റവും കൂടാതെ പ്രദർശിപ്പിക്കുമെന്ന് വിതരണക്കാർ അറിയിച്ചു.
യുകെയിലെ വിതരണക്കാരായ അഹിംസ എന്റർടെയ്ൻമെന്റ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 15+ റേറ്റിങ്ങോടെ ‘ജനനായകൻ’ അൺകട്ട് പതിപ്പായി ജൂലൈ 24 മുതൽ യുകെയിലെ തീയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി. ചിത്രത്തിന്റെ യഥാർഥ പതിപ്പ് ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകർക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒടിടിയിൽ അൺകട്ട് പതിപ്പ് എത്തുമോ എന്ന ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. നിർമാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻ ചിത്രം ‘എ’ സർട്ടിഫിക്കറ്റ് നേടിയതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തീയറ്ററുകളിൽ ഉടൻ കാണാമെന്നായിരുന്നു നിർമാതാക്കളുടെ പ്രതികരണം.













