തിരുവനന്തപുരം: പൊന്മുടിയിലെ ഹെയർപിൻ വളവുകളിലൂടെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു. അമിതമായ തിരക്ക് അപകട സാധ്യത വർധിപ്പിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിന് ആറാം വളവിൽ വച്ച് ബ്രേക്ക് നഷ്ടപ്പെട്ടിരുന്നു. ഡ്രൈവർ ബസ് കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിർത്തിയാണ് വൻ അപകടം ഒഴിവാക്കിയത്. 35 സീറ്റുകൾ മാത്രമുള്ള ബസിൽ 80ൽ അധികം യാത്രക്കാർ ഉണ്ടായിരുന്നതായി പറയുന്നു.
പൊന്മുടി റൂട്ടിലെ കുത്തനെയുള്ള വളവുകളും വനപാതയുമാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. സമാനമായ സാഹചര്യം പത്തനംതിട്ട ഗവിയിലും ഉണ്ടായിട്ടുണ്ട്. തകരാറിലായ പ്രിയദർശിനി ബസിൽ 70ലധികം യാത്രക്കാരുണ്ടായിരുന്നതിനെ തുടർന്ന് ഗവിയിലേക്കുള്ള സർവീസുകളിൽ യാത്രക്കാരുടെ എണ്ണം 55 ആയി പരിമിതപ്പെടുത്തിയിരുന്നു.
പൊന്മുടി റൂട്ടിലും ഇതേ രീതിയിൽ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്നാണ് ആവശ്യം. വനമേഖലയായതിനാൽ പല സ്ഥലങ്ങളിലും മൊബൈൽ ബന്ധം ലഭ്യമല്ല. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യവും യാത്രാ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്.
അവധി ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തുന്നുണ്ടെങ്കിലും സന്ദർശകരുടെ തിരക്ക് കണക്കിലെടുക്കുമ്പോൾ അത് മതിയാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പൊന്മുടിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.











