ന്യൂഡല്‍ഹി: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയില്‍. കഴിഞ്ഞ ദിവസം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് സാധുവായ യാത്രാരേഖകളില്ലാതെ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗമായ സശാസ്ത്ര സീമ ബല്‍ (SSB) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കലിഫോര്‍ണിയ സ്വദേശിയായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന അമേരിക്കന്‍ പൗരനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. ഒന്നിലധികം കേന്ദ്ര രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സികള്‍ ഇയാളെ ചെയ്യും.
ജൂലൈ 11ന് മഹാരാജ്ഗഞ്ചിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപത്തുനിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജോര്‍ദാന്‍ ബ്രൗണിനെ അറസ്റ്റ് ചെയ്തത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായോ രാജ്യവിരുദ്ധമായോ ഉള്ള യാതൊരുവിധ ബന്ധങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.’അദ്ദേഹത്തിന്റെ ഐഡന്റിറ്റി, യാത്രാ ചരിത്രം, മുന്‍പ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിവരങ്ങള്‍, ഇന്ത്യയിലേക്ക് കടന്ന സാഹചര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ എല്ലാ അവകാശവാദങ്ങളും ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്’- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അമേരിക്കയിലെ കലിഫോര്‍ണിയയിലെ താമസക്കാരനാണെന്നും 36 വയസെന്നുമാണ് ഇയാൾ പറയുന്നത്. താന്‍ ടൂറിസ്റ്റ് വിസയില്‍ തായ്ലന്‍ഡിലേക്ക് യാത്ര ചെയ്തിരുന്നതായും എന്നാല്‍ അവിടെവെച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായും ബ്രൗണ്‍ പറഞ്ഞു. പിന്നീട് സമുദ്രമാര്‍ഗ്ഗം ശ്രീലങ്കയിലെത്തി. തുടര്‍ന്ന് 2025 നവംബറില്‍ കടല്‍മാര്‍ഗം തന്നെയാണ് ഇന്ത്യയിലേക്ക് കടന്നതെന്നും ഇയാള്‍ ചോദ്യംചെയ്യലില്‍ മൊഴി നല്‍കി. മഹാരാജ്ഗഞ്ച് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്പി) സിദ്ധാര്‍ത്ഥ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ എത്തിയ ശേഷം ഗോവയിലാണ് താമസിച്ചിരുന്നത്. നേപ്പാളിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്എസ്ബി ഇയാളെ പിടികൂടിയത്. സാധുവായ യാത്രാരേഖകളൊന്നും ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. ബ്രൗണിന്റെ അവകാശവാദങ്ങള്‍ നിലവില്‍ പരിശോധിച്ചുവരികയാണ്. സാധുവായ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിന് ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്റ്റിലെ 21, 23 വകുപ്പുകള്‍ പ്രകാരം സൊനൗലി പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതിര്‍ത്തിയില്‍ പതിവ് പട്രോളിങ്ങിനിടെയാണ് ബ്രൗണ്‍ അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിലേക്ക് കടക്കുകയെന്ന ഉദ്ദേശത്തോടെ ബ്രൗണ്‍ ബംഗളൂരുവില്‍ നിന്ന് സൊനൗലി അതിര്‍ത്തിയിലേക്ക് വന്നതാണ്. പരിശോധനയ്ക്കായി എസ്എസ്ബി ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിച്ച് പിടികൂടുകയായിരുന്നു. പരിശോധനയില്‍ ബ്രൗണിന്റെ പക്കല്‍ നിന്ന് 31,460 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും എസ്എസ്ബി കണ്ടെടുത്തതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ തുക ഇന്ത്യന്‍ കറന്‍സിയാണോ നേപ്പാളി കറന്‍സിയാണോ എന്ന് വ്യക്തമല്ല.











