കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവം ഗുരുതരമായ വിഷയമാണെന്നും ഇന്ന് കുട്ടിയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അനസ്‌തേഷ്യ ഡോക്ടർ ഒഴികെയുള്ള മറ്റ് ഡോക്ടർമാരുടെ മൊഴിയാണ് നിലവിൽ എടുത്തത്. പീഡിയാട്രീഷൻ ഡോ. ആശ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും പൊലീസ് ശേഖരിച്ചു.
കേസിലെ പ്രതിയായ അനസ്‌തേഷ്യ ഡോക്ടർ ഡോ. അഞ്ജലി പൊതുവാളിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്.
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ചുള്ള പരാതിയിലാണ് അനസ്‌തേഷ്യ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 125 പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കളിക്കുന്നതിനിടെ വീണ് ചുണ്ടിന് പരിക്കേറ്റതിനെ തുടർന്നാണ് ഒന്നര വയസുകാരനായ ദേവാൻഷ് ശൗര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അനസ്‌തേഷ്യ നൽകാൻ തീരുമാനിക്കുകയായിരുന്നു. അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ബോധരഹിതനായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ ചികിത്സാ നടപടിക്രമങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



