കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിന് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചുണ്ടിലും താടിയിലുമുണ്ടായ പരിക്കുകൾക്ക് ജനറൽ അനസ്തീഷ്യ നൽകി ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചുണ്ടിലെയും താടിയിലെയും മുറിവുകൾ ആഴത്തിലുള്ളതല്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. അനസ്തീഷ്യ നൽകിയതിന് പിന്നാലെ 10 മിനിറ്റിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതായും തുടർന്ന് കുട്ടി ബോധരഹിതനായെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടി മരിച്ചത്.
സംഭവത്തിൽ അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പീഡിയാട്രീഷൻ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലാണ്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
കേസിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിനായി കണ്ണൂർ ഡിഎംഒയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്പി കത്ത് നൽകിയിട്ടുണ്ട്. പൊലീസ് ശേഖരിച്ച ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡിന് കൈമാറും. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.




