അറ്റ്ലാന്റ: ആറു പതിറ്റാണ്ടിനിപ്പുറം വീണ്ടുമൊരു ലോകകിരീടമെന്ന ഇംഗ്ലീഷ് പടയുടെ മോഹം മെസിയും സംഘവും തല്ലിത്തകര്‍ത്തു. ഇംഗ്ലീഷുകാർ ദൈവത്തിന്റെ കൈ മാത്രമല്ല, കാലും കണ്ട രാത്രി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളുടെ ചരിത്രമുള്ളതാണ് അര്‍ജന്റീന- ഇംഗ്ലീഷ് മുഖാമുഖം. അറ്റ്ലാന്റയിലും ആവേശം വാനോളം വിതറിയാണ് മെസിയും സംഘവും ഫൈനലിലേക്ക് കടന്നത്. മത്സരത്തിന്റെ 84-ാം മിനിറ്റു വരെയും പിന്നില്‍ നിന്നശേഷം അവിശ്വസനീയ കുതിപ്പുമായി, നിലവിലെ ചാംപ്യന്മാരുടെ രാജകീയ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് അറ്റ്‌ലാന്റെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ ഇംഗ്ലീഷ് നിര ആധിപത്യം പുലര്‍ത്തുകയും അര്‍ജന്റീന ബോക്‌സിലേക്ക് ഇരച്ചു കയറുകയും ചെയ്തു. 37-ാം മിനിറ്റില്‍ മെസിയെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന്റെ മധ്യനിര താരം എലിയറ്റ് ആന്‍ഡേഴ്സണ്‍ മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് കണ്ടു. പലപ്പോഴും കളി പരുക്കനായി. എങ്ങനെയും ഗോള്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഇറങ്ങിയത്. നിരവധി ആക്രമണ- പ്രത്യാക്രണങ്ങളും ഉണ്ടായി. പിന്നാലെ 55-ാം മിനിറ്റില്‍ ലോകചാംപ്യന്മാരെ ഞെട്ടിച്ച് ഇംഗ്ലണ്ട് അര്‍ജന്റീനന്‍ ഗോള്‍വല ചലിപ്പിച്ചു.
ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീന ആക്രമണം കടുപ്പിച്ചു. പിന്നീട് നിരനിരയായി ഇംഗ്ലീഷ് ഗോള്‍മുഖത്ത് ആക്രമണങ്ങളായിരുന്നു. മെസ്സിക്ക് കൃത്യമായി സ്‌പേസ് ലഭിച്ചതോടെ താരം നിറഞ്ഞുകളിച്ചു. പിന്നീട് മെസ്സി മാജിക്കിനാണ് സാക്ഷ്യം വഹിക്കുന്നത്. വലതുവിങ്ങിലെ അർജന്റൈൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇംഗ്ലീഷ് താരങ്ങൾ നന്നായി ബുദ്ധിമുട്ടി. 85-ാം മിനിറ്റിൽ മെസ്സി ഒരുക്കിയ പാസിൽ നിന്ന് കിടിലനൊരു ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് വലകുലുക്കിയതോടെ സ്കോർ 1-1. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ മെസ്സിയുടെ ക്രോസിന് തലവെച്ച് ലൗട്ടാരോ മാർട്ടിനസ് വിജയഗോളും കുറിച്ചു. അറ്റ്ലാന്റ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. അർജന്റീന ഫൈനലിലേക്ക്.



