ന്യൂഡല്‍ഹി: ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് ഇന്ന് പുറത്തിറങ്ങും. ഇനി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മുൻപത്തേത്തിനേക്കാൾ എളുപ്പമാകും. പുതിയ പ്ലാറ്റ്ഫോം ഓണ്‍ലൈന്‍ ബുക്കിങ് എളുപ്പമാക്കും. സാങ്കേതിക തടസം കുറയ്ക്കാനുള്ള നടപടികളും പേജ് ലോഡിങ് വേഗത്തിലാക്കുമെന്നും പറയപ്പെടുന്നു. ഇതിനായി ഒരു പുതിയ ഉപയോക്തൃ ഇന്റര്‍ഫേസും ഉണ്ടായിരിക്കും.
തത്കാല്‍ ബുക്കിങ് സമയത്ത് സൈറ്റ് സ്ലോ ആകുന്നതും ബുക്കിങ് കാന്‍സല്‍ ആകുന്നതും തുടങ്ങി, യാത്രക്കാരില്‍ നിന്നുള്ള പരാതികള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവീകരിച്ച പ്ലാറ്റ്ഫോമിന് മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ്ങുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ അവകാശവാദം. നിലവില്‍ മിനിറ്റില്‍ 32,000 ബുക്കിങ്ങുകള്‍ മാത്രമാണ് ചെയ്യാന്‍ കഴിയുക.
പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) ബാക്ക്-എന്‍ഡ് മിനിറ്റില്‍ 40 ലക്ഷത്തിലധികം അന്വേഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്, നിലവിലെ 4 ലക്ഷത്തില്‍ നിന്ന് പത്തിരട്ടി വര്‍ധനവാണിത്. പുതിയ വെബ്സൈറ്റ് വന്നാല്‍ ബുക്കിങ് സമയത്തുണ്ടാകുന്ന സാങ്കേതിക തടസ്സം, പണമിടപാട് പരാജയപ്പെടല്‍ എന്നിവയ്ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.




