പത്തനംതിട്ട: അടൂർ കോട്ടമുറിയിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന യുവാവിനെതിരെ സംശയം ഉന്നയിച്ച് യുവതിയുടെ മാതാവ് രംഗത്തെത്തി.
“എന്റെ മകൾ സ്വയം മരിക്കില്ല. സംഭവത്തിൽ ഞങ്ങൾക്ക് സംശയമുണ്ട്. വീട്ടിലുണ്ടായിരുന്ന യുവാവാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്” എന്ന് മാതാവ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് കോട്ടമുറി സ്വദേശിനി ഷെഹന (31)യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് അയൽവാസികൾ എത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിവരം നഗരസഭ കൗൺസിലറെ അറിയിക്കുകയായിരുന്നു.
കൗൺസിലർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് വീട്ടിലുണ്ടായിരുന്ന ഷെഹനയുടെ പുരുഷ സുഹൃത്ത് പുറത്തുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്റ്റെയർകേസിന്റെ ഭാഗത്ത് ഷെഹനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ അടൂർ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഏഴംകുളം സ്വദേശിയായ യുവാവിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മരിച്ച ഷെഹനയുടെയും യുവാവിന്റെയും ശരീരത്തിൽ രക്തക്കറകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ യഥാർഥ സാഹചര്യം കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പരിശോധനകൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനാകൂവെന്നും പൊലീസ് അറിയിച്ചു.




