പത്തനംതിട്ട: അടൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റിൽ. ഏഴുകുളം സ്വദേശി അരുണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
31 കാരിയായ ഷെഹനയാണ് അടൂരിലെ വീട്ടിലെ സ്റ്റെയർകേസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.
സംഭവസമയത്ത് ഷെഹനയുടെ വീട്ടിലുണ്ടായിരുന്ന അരുണിനെ പൊലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അടൂർ കോട്ടമുകൾ സ്വദേശിനിയായ ഷെഹന ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി അടൂർ നഗരസഭ കൗൺസിലറെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ കൗൺസിലർ വീട്ടിലുണ്ടായിരുന്ന അരുണിനോട് വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും അകത്ത് ഷെഹനയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഉടൻ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ ഷെഹനയുടെയും അരുണിന്റെയും ശരീരത്തിൽ രക്തപ്പാടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



