കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വികസനം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച വി.ഡി. സതീശൻ സർക്കാരിന് മുന്നിൽ ഇപ്പോൾ ജനങ്ങൾ അക്ഷരാർത്ഥത്തിൽ കണ്ണടച്ചിരിക്കുകയാണ്—കാരണം വേറൊന്നുമല്ല, നാട്ടിൽ കറന്റില്ല! വേനൽക്കാലത്തെ കൃത്യമായി ‘മാനേജ്’ ചെയ്ത് ജനങ്ങളെ ഇരുട്ടിലാക്കിയ കെ.എസ്.ഇ.ബി.യുടെയും, അതിന് നേതൃത്വം നൽകുന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെയും അത്യുഗ്രൻ ആസൂത്രണ മികവിലേക്ക് വെളിച്ചം വീശുന്ന (അതോ ഇരുട്ടു പരത്തുന്നതോ?) ചില വർത്തമാനങ്ങളിലൂടെ…
കേരളം ഇതുവരെ കാണാത്ത വമ്പൻ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കാലവർഷം കനിഞ്ഞില്ല എന്ന പ്രകൃതിയുടെ പഴിചാരലിൽ കെ.എസ്.ഇ.ബി കൈമലർത്തുമ്പോൾ, ജനപ്രിയ പ്രതിച്ഛായയുമായി വന്ന വി.ഡി. സതീശൻ സർക്കാരിന്റെ ഗ്ലാമർ അല്പം മങ്ങിയിട്ടുണ്ട്. പ്രതിസന്ധി എങ്ങനെ അതിജീവിക്കണമെന്ന കാര്യത്തിൽ ബോർഡിനും സർക്കാരിനും ഒരേപോലെ ‘കടുത്ത ഇരുട്ടാണ്’ ഉള്ളത്.
അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ് നഗര-ഗ്രാമ വ്യത്യാസമില്ലാതെ തകൃതിയായി നടക്കുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിക്കിടെ പോലും പവർകട്ട് വന്ന് സദസ്സും വേദിയും ഒരുപോലെ ഇരുട്ടിലായതോടെ സർക്കാരിന്റെ നാണക്കേട് പൂർണ്ണമായി. മുഖ്യമന്ത്രി പോലും ഇരുട്ടിൽ തപ്പുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത് കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമായി എതിരാളികൾക്ക് എടുത്ത് കാണിക്കാവുന്ന അവസ്ഥയായി.
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ആവേശത്തിൽ ജനങ്ങൾ ടിവിക്ക് മുന്നിലിരിക്കുമ്പോൾ കറന്റ് കട്ടാക്കി കളിയിലെ രസം കെടുത്തുന്നതിൽ കെ.എസ്.ഇ.ബി പ്രത്യേക താല്പര്യം കാണിക്കുന്നുണ്ട്. ഈ നിയന്ത്രണങ്ങൾ എത്രനാൾ തുടരുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “ഉറപ്പിച്ചു പറയാൻ കഴിയില്ല” എന്ന തകർപ്പൻ മറുപടിയാണ് മന്ത്രി സണ്ണി ജോസഫ് നൽകിയത്. പലയിടത്തും KSEB ജീവനക്കാർക്ക് കാൽപന്ത് പ്രേമികളുടെ വക ഇടിയും നല്ലപോലെ കിട്ടുന്നുണ്ട്.
തങ്ങളുടെ വീഴ്ച മറയ്ക്കാൻ പതിവുപോലെ പഴയ സർക്കാരുകളുടെ തലയിൽ കുറ്റമിടാനും മന്ത്രി മറന്നില്ല. കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി കുറഞ്ഞെന്നും, മുൻപ് കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി ഇപ്പോൾ പലിശ സഹിതം തിരിച്ചുനൽകേണ്ട ബാധ്യതയുണ്ടെന്നുമാണ് മന്ത്രിയുടെ പ്രധാന ന്യായീകരണങ്ങൾ. പ്രതിസന്ധി പരിഹരിക്കാൻ ‘ബാറ്ററി സ്റ്റോറേജ് സിസ്റ്റം’ കൊണ്ടുവരുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും, അത് യാഥാർത്ഥ്യമാകാൻ വർഷങ്ങളെടുക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ചുരുക്കത്തിൽ, ഇപ്പോഴത്തെ ബാറ്ററി ചാർജ് തീർന്ന അവസ്ഥയിലാണ് വകുപ്പ്.
മഴ കുറഞ്ഞതോടെ കെ.എസ്.ഇ.ബി.യുടെ സംഭരണികളിൽ ജലനിരപ്പ് വെറും 29 ശതമാനമായി താഴ്ന്നു. ഇതോടെ ആഭ്യന്തര വൈദ്യുതോത്പാദനം പൂർണ്ണമായും താറുമാറായി. ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തത് കാരണം ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകാൻ കഴിയില്ലെന്ന അവസ്ഥയിലാണ് സംസ്ഥാനമിപ്പോൾ. പ്രധാന പദ്ധതികളായ ഇടുക്കിയിലും ശബരിഗിരിയിലും 29 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇതിന്റെ ഇരട്ടിയിലധികം വെള്ളമുണ്ടായിരുന്നു. എൽ നിനോ കേരളത്തെ ശരിക്കും വെള്ളംകുടിപ്പിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
ആഭ്യന്തര ഉൽപ്പാദനം ഇത്രയും താഴ്ന്ന നിലയിലേക്ക് പോയത് കെ.എസ്.ഇ.ബി.യുടെ വരുംകാല ആസൂത്രണത്തിലെ പിഴവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷം 44.221 ദശലക്ഷം യൂണിറ്റായിരുന്ന ഉൽപ്പാദനം ഇപ്പോൾ വെറും 16.608 ദശലക്ഷം യൂണിറ്റായി കുത്തനെ ഇടിഞ്ഞു. വലിയ പദ്ധതികൾക്കൊപ്പം തന്നെ ചെറിയ പദ്ധതികളിലും ഉൽപ്പാദനം നാമമാത്രമായി ചുരുങ്ങിയത് വരും ദിവസങ്ങളിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബോർഡിനെ നിർബന്ധിതരാക്കും.
ഷോളയാർ, ഇടമലയാർ, കുണ്ടള പദ്ധതികളിലും സ്ഥിതി ഭയാനകമാണ്. മാട്ടുപ്പട്ടിയിൽ 10 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. പത്തനംതിട്ടയിലെ ശബരിഗിരിയെ ആശ്രയിക്കുന്ന കക്കാട്, അള്ളുങ്കൽ, കാരിക്കയം അടക്കമുള്ള പദ്ധതികളിലും ഉൽപ്പാദനം പൂർണ്ണമായും നിലച്ച മട്ടിലാണ്. അതേസമയം സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 88.64 ദശലക്ഷം യൂണിറ്റായി ഉയരുകയും ചെയ്തു. ഇതിൽ 68.81 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് കോടികൾ നൽകി എത്തിക്കുന്നതാണ്. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിൽ തടസ്സം നേരിട്ടാൽ സംസ്ഥാനം പൂർണ്ണമായും ഇരുട്ടിലാകുന്ന അവസ്ഥയാണുള്ളത്. കൃത്യമായ വേനൽക്കാല മാനേജ്മെന്റ് നടത്തുന്നതിൽ പരാജയപ്പെട്ട കെഎസ്ഇബിയും സർക്കാരുമാണ് ജനങ്ങളെ ഈ കടുത്ത ഊർജ്ജപ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
‘വിസ്മയത്തിന്റെ അതിതീവ്ര നാളുകൾ’
യുഡിഎഫ് സർക്കാരിന്റെ ഈ ദുരവസ്ഥയെ മുൻ മന്ത്രി ശിവൻകുട്ടി സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ ഭാഷയിലാണ് പരിഹസിച്ചത്. “വിസ്മയത്തിന്റെ അതിതീവ്ര നാളുകൾ”എന്ന തലക്കെട്ടോടെ, “പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പകൽ സമയത്ത് സൂര്യൻ ചൂട് കൊണ്ട് ജനങ്ങളെ വറുത്തെടുക്കുമ്പോൾ, രാത്രിയിൽ വൈദ്യുതി മന്ത്രി സണ്ണി കറന്റ് കട്ട് ചെയ്ത് ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു എന്ന ഈ ട്രോൾ സോഷ്യൽ മീഡിയയിൽ ഇതിനകം ഹിറ്റാണ്.
വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെന്നും നിയന്ത്രണങ്ങൾ എത്രനാൾ തുടരേണ്ടി വരുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തുറന്നുസമ്മതിക്കുന്നുണ്ട്. കൃത്യമായ ബദൽ മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ കഴിയാത്ത മന്ത്രിയുടെ പത്രസമ്മേളനം ജനങ്ങളിൽ കൂടുതൽ ആശങ്കയുണ്ടാക്കുകയാണ് ചെയ്തത്. ഇടതുസർക്കാരിന്റെ കാലത്തും ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് തടിയൂരാൻ മന്ത്രി ശ്രമിക്കുന്നുണ്ടെങ്കിലും, ജനങ്ങളുടെ അമർഷം സതീശൻ സർക്കാരിന് തലവേദനയാവുകയാണ്. വൈദ്യുതി പ്രതിസന്ധിയെ തരണം ചെയ്യാൻ എസി 25 ഡിഗ്രി സെൽഷ്യസിൽ താഴരുതെന്നും ഇസ്തിരി പെട്ടിയുടെ ഉപയോഗം കുറയ്ക്കണമെന്നും ജനങ്ങൾക്ക് ഉപദേശം നൽകാൻ എന്തായാലും മന്ത്രി മറന്നില്ല.
വ്യവസായികളും വിദ്യാർത്ഥികളും സാധാരണക്കാരും ഒരുപോലെ ദുരിതത്തിലാകുമ്പോഴും, മുൻകൂട്ടി വൈദ്യുതി കരാറുകൾ ഒപ്പിടുന്നതിലോ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിലോ കെ.എസ്.ഇ.ബി കാണിച്ച അനാസ്ഥ ചെറുതല്ല. വേനൽക്കാലം വരുമെന്നോ, മഴ കുറയുമെന്നോ ഉള്ള യാതൊരു മുൻകൂട്ടി ആസൂത്രണവും ബോർഡിനില്ലായിരുന്നു എന്ന് വ്യക്തം. “ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്” നയിക്കേണ്ട സർക്കാർ, നിലവിൽ ജനങ്ങളെ വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് നയിക്കുന്ന കാഴ്ചയാണ് കാണുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ വേനൽമഴ പെയ്തില്ലെങ്കിൽ, സതീശൻ സർക്കാരിന് ജനങ്ങളിൽ നിന്ന് ഇതിലും കടുത്ത ‘ഷോക്ക്’ ഏൽക്കേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല.


