ടെഹ്‌റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്ന തരത്തിലുള്ള ബിൽബോർഡ് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഉയർന്നു. ടെഹ്‌റാനിലെ ഇങ്കിലാബ് സ്ക്വയറിലാണ് ബിൽബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന തരത്തിലുള്ള ചിത്രമാണ് ബിൽബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും” എന്ന സന്ദേശം ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളിൽ എഴുതിയിട്ടുണ്ട്. “മിനാബിലെ കുട്ടികളുടെ ഓർമ്മയ്ക്ക്” എന്ന വാചകവും ബിൽബോർഡിലുണ്ട്.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതിന് പിന്നാലെയാണ് ഈ ബിൽബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇറാനെതിരായ യുഎസ് സൈനിക നടപടികൾ ശക്തമായ സാഹചര്യത്തിലാണ് സംഭവം. ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുനിർത്തുക എന്ന ലക്ഷ്യത്തോടെ ഇറാന്റെ സൈനിക സംവിധാനങ്ങളെ ലക്ഷ്യമിടുന്നതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ കമാൻഡ് സെന്ററുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിടുമെന്നും യുഎസ് വ്യക്തമാക്കി.
അതേസമയം, യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് ട്രംപ് പ്രതികരിച്ചു. ഇറാൻ ചർച്ചകളിലേക്ക് മടങ്ങിയില്ലെങ്കിൽ വൈദ്യുതി നിലയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ ഒത്തുതീർപ്പിന് താൽപര്യമുണ്ടെന്നാണ് തന്റെ വിലയിരുത്തലെന്നും ട്രംപ് പറഞ്ഞു. യുഎസ്-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇരുരാജ്യങ്ങളുടെയും നിലപാടുകൾ കടുപ്പമാകുകയാണ്.











