കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കച്ചവടം നടത്തിയെന്ന കേസിൽ നിർണായക രേഖകൾ പുറത്ത്. കേസിലെ പ്രധാന പ്രതിയായ നജീബിന്റെ നേതൃത്വത്തിലുള്ള കല്ലട്ര മെഡിക്കൽ ടൂറിസം കമ്പനിയും ലേക്‌ഷോർ ആശുപത്രിയും തമ്മിലുള്ള കരാറാണ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
അവയവ ശസ്ത്രക്രിയകൾക്ക് കമ്മീഷൻ നൽകുന്നതുമായി ബന്ധപ്പെട്ടാണ് കരാറെന്നാണ് വിവരം. ഒരു രോഗിയുടെ അവയവ ശസ്ത്രക്രിയയ്ക്ക് 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകാമെന്ന് കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കേസുമായി ബന്ധപ്പെട്ട് ലേക്‌ഷോർ ആശുപത്രി എംഡി എസ്.കെ. അബ്ദുള്ളയെയും ചില ഡോക്ടർമാരെയും ഇഡി ചോദ്യം ചെയ്തിരുന്നു. ആശുപത്രികളിൽ നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് ഇഡി അന്വേഷണം ശക്തമാക്കിയത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ നൽകിയ മൊഴികളിൽ വ്യക്തതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എംഡിയെയും ഡോക്ടർമാരെയും വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി അറിയിച്ചു.
അതേസമയം, കേസിൽ രാജഗിരി ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരും ഇഡിക്ക് മുന്നിൽ ഹാജരായി. ഡോൺ സെബാസ്റ്റ്യൻ, സോണിയ ജോയ് എന്നിവരാണ് ചോദ്യം ചെയ്യലിന് എത്തിയത്. നേരത്തെ ജിജി കുറുട്ടുകുളം, സുനിത തോമസ് എന്നിവരും ഹാജരായിരുന്നു.
കാസർകോട് സ്വദേശി മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അവയവക്കച്ചവട സംഘത്തിന് സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഇഡി അന്വേഷണം ആരംഭിച്ചത്.
അവയവ ദാതാക്കളെയും സ്വീകർത്താക്കളെയും ആശുപത്രികളിൽ എത്തിക്കുന്നതിനും പരിശോധനകൾക്കുമായി റാക്കറ്റിന് കമ്മീഷൻ ലഭിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആശുപത്രികളും റാക്കറ്റും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് നിലവിൽ പരിശോധിക്കുന്നത്.











