ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ വൈദ്യുതി ലൈനിലെ ചെമ്പ് കമ്പി മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ലാത്തൂരിലെ റെനാപൂർ മേഖലയിലാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് കുട്ടികളെ മോചിപ്പിച്ചത്.
സംഭവത്തെ തുടർന്ന് വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന പരാതിയിൽ മൂന്ന് കുട്ടികൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, നിയമം കൈയിലെടുത്ത് കുട്ടികളെ മർദിച്ച ഗ്രാമവാസികളായ സച്ചിൻ നാരായൺ റാവുത്രാവു, നിതിൻ ഗോവിന്ദ് ഷിൻഡെ എന്നിവർക്കെതിരെയും പ്രത്യേക കേസെടുത്തു.
കൃഷിയിടത്തിലെ വൈദ്യുതി തൂണിൽ കുട്ടികളെ കയറുകൊണ്ട് കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വലിയ വിവാദമായത്. ഇതിന് പിന്നാലെയാണ് മർദനത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്.













