ചണ്ഡീഗഢ്: രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ തീവണ്ടി സർവീസ് ആരംഭിച്ചു. ഹരിയാണയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തീവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ജിന്ദിനും സോനിപത്തിനും ഇടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് തീവണ്ടി സർവീസ് നടത്തുക. പൂർണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്തതാണ് ഈ ഹൈഡ്രജൻ തീവണ്ടി. പരിസ്ഥിതി സൗഹൃദ യാത്രയാണ് ഇതിന്റെ പ്രധാന പ്രത്യേകത.
ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തീവണ്ടി പ്രവർത്തിക്കുന്നത്. ഒരേസമയം 2600 പേർക്ക് യാത്ര ചെയ്യാൻ കഴിയും. ജിന്ദിൽ ഹൈഡ്രജൻ ഉത്പാദനത്തിനും ഇന്ധനം നിറയ്ക്കുന്നതിനുമായി പ്രത്യേക പ്ലാന്റ് ഒരുക്കിയിട്ടുണ്ട്. ഹൈഡ്രജൻ വാതകം സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
3200 എച്ച്.പി. ശേഷിയുള്ള പ്രൊപ്പൽഷൻ സംവിധാനമാണ് തീവണ്ടിയിൽ ഉപയോഗിച്ചിരിക്കുന്നത്. നിലവിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് സർവീസ് നടത്തുക. പരമാവധി മണിക്കൂറിൽ 110 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും.
ഹൈഡ്രജൻ ഉപയോഗിച്ചുള്ള വാണിജ്യ യാത്രാ തീവണ്ടികൾ ആദ്യം അവതരിപ്പിച്ചത് ജർമനിയാണ്. ഫ്രാൻസ്, ജപ്പാൻ, ചൈന, അമേരിക്ക എന്നിവയ്ക്ക് പിന്നാലെ ഹൈഡ്രജൻ തീവണ്ടി ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.



