ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കൂടുതൽ സമയം തേടും. തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും, അന്തിമ റിപ്പോർട്ടിന് കൂടുതൽ സമയം ആവശ്യപ്പെടാനുമാണ് സാധ്യത. സാമ്പത്തിക രേഖകൾ, ഭരണ നടപടികൾ, ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ എന്നിവ വിശദമായി പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നാണ് എസ്ഐടി അറിയിക്കുന്നത്.
ക്ഷേത്രത്തിലെ കാണിക്കയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ഒമ്പത് പേജുള്ള ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അയോധ്യ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭാവനകളിൽ നിന്ന് തട്ടിയെടുത്തതായി ആരോപിക്കപ്പെടുന്ന 80 ലക്ഷം രൂപയും അന്വേഷണ സംഘം തിരിച്ചുപിടിച്ചു. കേസിന്റെ പശ്ചാത്തലത്തിൽ ട്രസ്റ്റിൽ ഭരണപരമായ മാറ്റങ്ങളും നടന്നിട്ടുണ്ട്. ക്ഷേത്രത്തിലെ സംഭാവന ശേഖരണം, പണത്തിന്റെ കണക്കെടുപ്പ്, ഭരണ സംവിധാനം എന്നിവയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ എസ്ഐടി ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ട്.
സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുന്നത്. അതേസമയം, വിഷയത്തിൽ സിബിഐ അന്വേഷണം, ഫോറൻസിക് ഓഡിറ്റ്, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഡിറ്റ് എന്നിവ ആവശ്യപ്പെട്ടുള്ള ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എസ്ഐടി റിപ്പോർട്ടും തുടർനടപടികളും ചർച്ച ചെയ്യാൻ ജൂലൈ 22ന് അയോധ്യയിൽ ട്രസ്റ്റ് യോഗം ചേരും.




