ഹരിപ്പാട്: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ കാട്ടുപന്നിയെ വനംവകുപ്പിന്റെ നിർദേശപ്രകാരം വെടിവെച്ചുകൊന്നു. ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്കുവശത്തെ മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിലാണ് പരിക്കേറ്റ നിലയിൽ കാട്ടുപന്നിയെ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് നാട്ടുകാർ ചതുപ്പിൽ കിടന്നിരുന്ന പന്നിയെ ശ്രദ്ധിച്ചത്. തുടർന്ന് നഗരസഭാ കൗൺസിലർ രാജേഷ് വനംവകുപ്പിനെ വിവരം അറിയിച്ചു. ആലപ്പുഴയിൽ നിന്നെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. രാജേഷ്, സോജൻലാൽ സി. എന്നിവർ പന്നിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പരിക്കേറ്റതിനെ തുടർന്ന് കാട്ടുപന്നി കൂടുതൽ ആക്രമണകാരിയായി മാറിയതോടെയാണ് വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചത്. വനംവകുപ്പിന്റെ ലൈസൻസുള്ള മാവേലിക്കര സ്വദേശി ശ്രീജിത്ത് സ്ഥലത്തെത്തി പന്നിയെ വെടിവെച്ചു.
ഏകദേശം 40 കിലോഗ്രാം ഭാരമുള്ള ആൺ കാട്ടുപന്നിയെയാണ് കൊന്നത്. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി. നഗരസഭ ചെയർപേഴ്സൺ വൃന്ദ എസ്. കുമാർ, വൈസ് ചെയർമാൻ അനിൽ മിത്ര, വാർഡ് കൗൺസിലർ രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹൻകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ പന്നിയുടെ ജഡം സമീപത്തെ പുരയിടത്തിൽ മറവ് ചെയ്തു.











