കൊൽക്കത്ത: ടിഎംസിയുടെ ദേശീയ ജനറൽ സെക്രട്ടറിയും ലോക്‌സഭാംഗവുമായ അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. അനധികൃത നിർമാണമാണെന്നാരോപിച്ചാണ് നടപടി.
ഡയമണ്ട് ഹാർബർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഭിഷേക് ബാനർജിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന അംതാല-ബരുയിപുർ റോഡിലെ നാലുനില കെട്ടിടമാണ് പൊളിച്ചുമാറ്റിയത്. കെട്ടിടം നിർമിക്കാൻ ആവശ്യമായ അനുമതികൾ ലഭിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ നേരത്തെ നോട്ടീസ് നൽകിയിരുന്നു.
നോട്ടീസിന് പിന്നാലെ ഹിയറിംഗിന് ഹാജരാകാൻ അവസരം നൽകിയിരുന്നെങ്കിലും ആരും ഹാജരായില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. പൊളിക്കൽ നടപടിക്കിടെ പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. വിവരം അറിഞ്ഞ് ടിഎംസി പ്രവർത്തകരും പ്രദേശവാസികളും സ്ഥലത്തെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥയും നിലനിന്നു.
അഭിഷേക് ബാനർജിയുമായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ടതായി പറയപ്പെടുന്ന 17 കെട്ടിടങ്ങൾക്കും കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ നേരത്തെ പൊളിച്ചുമാറ്റൽ നോട്ടീസ് നൽകിയിരുന്നു. ഹരീഷ് മുഖർജി റോഡിലുള്ള അഭിഷേകിന്റെ വസതിയായ ‘ശാന്തിനികേതൻ’ ഉൾപ്പെടെയുള്ള കെട്ടിടങ്ങളും നോട്ടീസ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.


