കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്റിന് നേരെ രണ്ട് ദിവസത്തിനിടെ വീണ്ടും ആക്രമണം. ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തെ നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചതായും മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്തുന്നതിനായി അടിയന്തര കർമ്മപദ്ധതികൾ സജീവമാക്കിയിട്ടുണ്ട്.
അപകടം ഉണ്ടായ ഉടൻ തന്നെ എമർജൻസി സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പ്ലാന്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്. തകരാറിലായ യൂണിറ്റുകൾ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ സ്ഥിരത ഉറപ്പാക്കാൻ സാങ്കേതിക വിദഗ്ധർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ഗ്രിഡ് സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.




