തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) കസ്റ്റഡിയിൽ എടുത്തു. രാവിലെ വീട്ടിലെത്തിയ അന്വേഷണസംഘമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ സ്വർണം പൂശാനെന്ന പേരിൽ കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട മൂന്നാം കേസിലാണ് നടപടി. ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
മൂന്നംഗ അന്വേഷണസംഘം വീട്ടിലെത്തി അന്വേഷണത്തോട് സഹകരിച്ച് ഒപ്പമെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ചശേഷം വരാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞാണ് പ്രശാന്ത് സംഘത്തിനൊപ്പം പോയത്.
എസ്‌ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പി.എസ്. പ്രശാന്ത് ഉൾപ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി വ്യക്തമാക്കിയിരുന്നു. 2025-ൽ ദ്വാരപാലക ശിൽപ്പങ്ങൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത്, 2019-ൽ നടന്നതായി ആരോപിക്കുന്ന സ്വർണ അപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിനാവശ്യമായ ഭരണാനുമതികളും ഫയൽ നടപടികളും അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പി.എസ്. പ്രശാന്തിനും മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിനുമെതിരെ പുതിയ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി എസ്‌ഐടിക്ക് അനുമതി നൽകിയിരുന്നു. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.
അതേസമയം, യാതൊരു ഗൂഢാലോചനയിലും പങ്കില്ലെന്നാണ് പി.എസ്. പ്രശാന്തിന്റെ നിലപാട്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വളരെ കുറച്ച് തവണ മാത്രമാണ് കണ്ടതും ഫോണിൽ സംസാരിച്ചതുമെന്നാണ് അദ്ദേഹം പറയുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് കേസ് മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും നിയമപരമായി കേസ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, തന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന് പി.എസ്. പ്രശാന്ത് ആരോപിച്ചു. 2025-ൽ നടന്ന നടപടികളിൽ യാതൊരു ക്രമക്കേടോ സ്വർണനഷ്ടമോ ഉണ്ടായിട്ടില്ലെന്നും, പ്രതിയാക്കണമെന്ന ലക്ഷ്യത്തോടെ അന്വേഷണത്തെ വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് താനും കുടുംബവും കടുത്ത മാനസിക സമ്മർദം നേരിടുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.



