ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. ഇതിനിടെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമഭേദഗതി ബിൽ ലോക്സഭയിൽ സർക്കാർ അവതരിപ്പിച്ചു.
ബില്ലിൽ ചർച്ച ആരംഭിക്കുന്നതിന് മുമ്പ് പൊലീസ് നടപടിയിൽ അമിത് ഷാ വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ പാർലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവച്ചു.
പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി. ഇതിനിടെയാണ് കേന്ദ്ര പേഴ്സണൽ കാര്യ മന്ത്രി ജിതേന്ദ്ര സിങ് ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
ബില്ലിൽ ചർച്ചയ്ക്കായി സ്പീക്കർ ഓം ബിർള ക്ഷണിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. തുടർന്ന് ലോക്സഭ നിർത്തിവയ്ക്കുകയായിരുന്നു.
വിദ്യാർഥികളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചുവെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. വിദ്യാർഥി പ്രതിഷേധത്തെ അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചെന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു.
അതേസമയം, അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, ഇ20 പെട്രോൾ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. ഇ20 പെട്രോൾ വിഷയത്തിൽ പ്രതിഷേധം ഉയർത്തുന്നതിനായി സമൂഹമാധ്യമങ്ങളിൽ പുതിയ കൂട്ടായ്മയും സജീവമായിട്ടുണ്ട്.
എഥനോൾ കലർത്തിയ പെട്രോളിനെതിരെ വാഹന ഉടമകളുടെ ആശങ്കകളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമ പ്രചാരണം നടക്കുന്നത്. ശുദ്ധമായ പെട്രോൾ ലഭിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടമെന്നാണ് കൂട്ടായ്മയുടെ അവകാശവാദം.


