ലഖ്നൗ: സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഫത്തേപൂരിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കിഷൻപൂരിലെ സർവോദയ ഇന്റർ കോളേജിലെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
ക്ലാസ് മുറികളിൽ ഫാൻ, വാട്ടർ കൂളർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കണമെന്നും സർക്കാർ നിർദേശിച്ചിരിക്കുന്ന മെനു പ്രകാരമുള്ള ഭക്ഷണം ലഭ്യമാക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ‘അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തൂ, വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
അംബേദ്കറുടെ ചിത്രം ഉയർത്തിപ്പിടിച്ചായിരുന്നു വിദ്യാർത്ഥികൾ റോഡിലിറങ്ങിയത്. രാവിലെ ഏഴ് മണിക്ക് സ്കൂൾ ഗേറ്റ് തുറന്നതിന് പിന്നാലെയാണ് സമരം ആരംഭിച്ചത്. പ്രതിഷേധം നിയന്ത്രിക്കാൻ സ്കൂൾ അധികൃതർ പൊലീസിനെ വിളിച്ചു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം ശ്രദ്ധ നേടി. റോഡിൽ നിന്ന് മാറാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാർത്ഥികൾ പ്രതിഷേധം തുടർന്നതും വീഡിയോയിൽ കാണാം.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ 24 മണിക്കൂറിനകം നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചതായി സ്കൂൾ പ്രിൻസിപ്പൽ എൽ.ബി. സിംഗ് അറിയിച്ചു. എന്നാൽ പ്രതിഷേധത്തിന് പിന്നാലെ ചൊവ്വാഴ്ച സ്കൂൾ പ്രവർത്തിച്ചില്ല.




