ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്യുവിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എംഎൽഎ സംഘടനാ പ്രവർത്തനങ്ങളിൽ വേണ്ടത്ര ഇടപെടുന്നില്ലെന്ന പരാതിയാണ് നേതാക്കൾ ഉന്നയിക്കുന്നത്. നേതാക്കൾ കെ.സി. വേണുഗോപാലിനെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചതായും വിവരമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഏകദേശം ആറുമാസം മുൻപാണ് അവസാനമായി ജില്ലാ കമ്മിറ്റി യോഗം ചേർന്നതെന്നാണ് നേതാക്കളുടെ പരാതി. ജില്ലയിലെ പല കോളേജുകളിലും കെഎസ്യുവിന് യൂണിറ്റ് കമ്മിറ്റികൾ പോലുമില്ലെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാൻ പോലും കഴിഞ്ഞില്ലെന്നും നേതാക്കൾ ആരോപിക്കുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഒരു വിഭാഗം കെഎസ്യു പ്രവർത്തകരുടെ നിസ്സഹകരണമാണെന്നാണ് എ.ഡി. തോമസിന്റെ വിശദീകരണം. ജില്ലയിൽ നിന്ന് നാല് സംസ്ഥാന ഭാരവാഹികളുണ്ടായിട്ടും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആവശ്യമായ ഇടപെടൽ ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യങ്ങൾ കെ.സി. വേണുഗോപാലിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. പരാജയത്തെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ആലപ്പുഴ ജില്ലയിലെ 18 കോളേജുകളിലും എസ്എഫ്ഐ യൂണിയൻ നേടിയിരുന്നു. ഒരു കോളേജിലും കെഎസ്യുവിന് യൂണിയൻ പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. കായംകുളം എംഎസ്എം കോളേജിൽ കെഎസ്യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്എഫ്ഐ ചെയർമാൻ സ്ഥാനാർഥിയെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും ഒരു സീറ്റിൽ പോലും കെഎസ്യുവിന് വിജയിക്കാനായില്ല.
മറ്റ് ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നപ്പോൾ ആലപ്പുഴയിലെ നേതൃതലത്തിലെ വീഴ്ചകളാണ് പരാജയത്തിന് കാരണമായതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യം കെഎസ്യു പ്രവർത്തകർക്കിടയിൽ ശക്തമാകുകയാണ്.




