ഇടുക്കി: തിരുവോണദിനത്തിൽ കട്ടപ്പന നഗരത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കട്ടപ്പന സ്വദേശികളായ റിനു, സുരേഷ്, ബാബു എന്നിവരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി കുഞ്ഞുമോൻ (45) ആണ് കൊല്ലപ്പെട്ടത്.
ഉത്രാടദിനം രാത്രി സുരേഷിന്റെ ഉടമസ്ഥതയിലുള്ള ബാർബർ ഷോപ്പിൽ നാലുപേരും ചേർന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതികൾ കുഞ്ഞുമോനെ മർദിക്കുകയായിരുന്നു. ചവിട്ടിവീഴ്ത്തിയ ശേഷം നെഞ്ചിൽ തുടർച്ചയായി മർദിച്ചു. തുടർന്ന് കാലിൽ പിടിച്ച് കോൺക്രീറ്റ് പടികളിലൂടെ വലിച്ചിഴച്ച് റോഡരികിൽ ഉപേക്ഷിച്ചു.
പടികളിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോൻ സമീപത്തെ കടയുടെ വരാന്തയിലേക്ക് ഇഴഞ്ഞെത്തി കിടന്നു. പിറ്റേദിവസം രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞുമോന്റെ എട്ട് വാരിയെല്ലുകൾക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും കണ്ടെത്തി. കുഞ്ഞുമോനെ പ്രതികൾ വലിച്ചിഴച്ചുകൊണ്ടുവരുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കും.
ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമിന്റെ മേൽനോട്ടത്തിൽ കട്ടപ്പന ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.



