ആലപ്പുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം ശക്തമായതോടെ തീരദേശ ജനങ്ങളുടെ ജീവിതം ദുരിതത്തിലായി. കാലവർഷ മഴയും കടൽക്ഷോഭവും കാരണം നിരവധി പ്രദേശങ്ങളിൽ ഗതാഗതവും ദൈനംദിന ജീവിതവും ബാധിച്ചു.
ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൃക്കുന്നപ്പുഴയിലെ പ്രണവം ജംഗ്ഷനും മൂത്തേരിക്കുമിടയിൽ 15 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു. രാവിലെ മുതൽ കടൽക്ഷോഭം ശക്തമായതോടെ തീരദേശ റോഡുകളിൽ മണൽ അടിഞ്ഞുകൂടി യാത്ര ദുഷ്കരമായി.
പ്രണവം ജംഗ്ഷനിൽ ജലജീവൻ മിഷൻ പദ്ധതിക്കായി റോഡരികിൽ സൂക്ഷിച്ചിരുന്ന പൈപ്പുകൾ തിരമാലയിൽ റോഡിലേക്ക് ഒഴുകിയെത്തി. മംഗലം, കുറിച്ചിക്കൽ പ്രദേശങ്ങളിൽ കടൽവെള്ളം ഒഴുകിപ്പോകാൻ കഴിയാതെ വീടുകൾക്കും പരിസരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
കടൽഭിത്തി ഇല്ലാത്ത മംഗലം, പത്തിശ്ശേരി മേഖലകളിൽ കടലാക്രമണം കൂടുതൽ നാശനഷ്ടം സൃഷ്ടിക്കുകയാണ്. പ്രതിഷേധമായി മംഗലത്ത് നാട്ടുകാർ തീരദേശ റോഡിൽ ഗതാഗതം തടഞ്ഞു. എന്നാൽ പ്രശ്നപരിഹാരത്തിനായി അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ആറാട്ടുപുഴ വഴി ഗതാഗതം തടസപ്പെട്ടതോടെ സമാന്തര റോഡുകളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നവരും മറ്റ് യാത്രക്കാരും വീടുകളിലെത്താൻ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്.




