ചൈന, പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തി മേഖലകളിൽ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ₹45,000 കോടി ചെലവിൽ വൻ വികസന പദ്ധതിയുമായി കേന്ദ്ര സർക്കാർ. പ്രാദേശിക യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അതിർത്തി മേഖലകളിലെ സൈനിക നീക്കം കൂടുതൽ വേഗത്തിലാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വരും വർഷങ്ങളിൽ നടപ്പാക്കാനിരിക്കുന്ന റെയിൽ വികസന പദ്ധതികളുടെ ആകെ ചെലവിന്റെ ഏകദേശം 22 ശതമാനമാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റെയിൽപാതകളും പാലങ്ങളും വികസിപ്പിക്കുന്നതിനായി നേരത്തെ പ്രഖ്യാപിച്ച ₹32,000 കോടി പദ്ധതികൾക്ക് പുറമെയാണ് പുതിയ പദ്ധതി.
ഹിമാലയൻ മേഖലയും സിലിഗുരി കോറിഡോറും ഉൾപ്പെടെയുള്ള തന്ത്രപ്രധാന പ്രദേശങ്ങളിൽ സൈനിക സന്നാഹങ്ങൾ അതിവേഗം എത്തിക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും. ചൈനയുമായുള്ള അതിർത്തിയിൽ ഏതാനും വർഷങ്ങൾക്ക് മുമ്പുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ ഇത്തരം അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുകയാണ്.
പാകിസ്താൻ അതിർത്തിയോട് ചേർന്ന പഞ്ചാബ്, രാജസ്ഥാൻ, ചൈന അതിർത്തിയിലുള്ള ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന പശ്ചിമ ബംഗാൾ, അസം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്തൃ സംസ്ഥാനങ്ങൾ.
പത്ത് വർഷം മുമ്പ് ആരംഭിച്ച അതിർത്തി വികസന പദ്ധതികളുടെ തുടർച്ചയായാണ് പുതിയ പദ്ധതികളും നടപ്പാക്കുന്നത്. പുതിയ റെയിൽപാതകൾ, പ്ലാറ്റ്‌ഫോമുകൾ, പാലങ്ങൾ എന്നിവ നിർമിക്കുന്നതിനൊപ്പം നിലവിലെ ശൃംഖല നവീകരിക്കാനും പദ്ധതിയുണ്ട്. കശ്മീർ താഴ്‌വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം അടുത്തിടെ ഉദ്ഘാടനം ചെയ്തതും ഈ വികസന ദിശയുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
പാക് അതിർത്തിയിൽ 1,450 കിലോമീറ്റർ പുതിയ റോഡുകളുടെ നിർമാണവും ഡോക്ലാം മേഖലയിലെ അടിസ്ഥാനസൗകര്യ വികസനവും കേന്ദ്രത്തിന്റെ മുൻഗണനാ പട്ടികയിലുണ്ട്. 2017ലെ ഡോക്ലാം തർക്കത്തിന് ശേഷം ചൈന അതിർത്തി മേഖലയിൽ വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയും അതിർത്തി മേഖലകളിലെ റെയിൽ-റോഡ് ശൃംഖല ശക്തിപ്പെടുത്തുന്നത്.












