വാഷിങ്ടൺ: ആഗോള വ്യാപാരത്തിനും എണ്ണഗതാഗതത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള കരാർ അമേരിക്കൻ സമയം ബുധനാഴ്ചയോ വ്യാഴാഴ്ചയോ പ്രഖ്യാപിക്കാനിടയുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ നടന്ന ചർച്ചയിൽ നിർണായക പുരോഗതി ഉണ്ടായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെയും ഒമാന്റെയും സമുദ്രാതിർത്തികൾക്കിടയിലുള്ള ഹോർമുസിലൂടെ കപ്പലുകൾ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നതിനും മടങ്ങുന്നതിനുമായി ഇരുരാജ്യങ്ങളും പുതിയ ക്രമീകരണത്തിൽ ധാരണയിലെത്തിയെന്നാണ് സൂചന. സുരക്ഷാ സേവനത്തിന് പകരമായി കപ്പലുകളിൽ നിന്ന് സർവീസ് ഫീസ് ഈടാക്കുന്ന സംവിധാനവും പരിഗണിക്കുന്നുണ്ട്.
ഇറാന്റെ പരമാധികാരവും ദേശീയ സുരക്ഷാ താത്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് ഹോർമുസിലൂടെ സുരക്ഷിതമായ കപ്പൽഗതാഗതം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒമാനുമായി ചർച്ച നടത്തിയതെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഘേയ് വ്യക്തമാക്കി.
ഹോർമുസ് തുറക്കാനുള്ള ചർച്ചകൾ വിജയകരമായെന്നും ഈ ആഴ്ച തന്നെ കപ്പൽഗതാഗതം പുനരാരംഭിക്കാനാകുമെന്നുമാണ് യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെയും വിലയിരുത്തൽ.
ഇറാൻ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിലെ പ്രധാന തടസ്സങ്ങളിലൊന്നായ ഹോർമുസ് അവകാശത്തർക്കത്തിന് പരിഹാരമാകുന്നതോടെ ജൂൺ 17-ന് നിലവിൽ വന്ന ഇടക്കാല വെടിനിർത്തൽ കരാർ അന്തിമരൂപം നേടുമെന്നാണ് പ്രതീക്ഷ.
ഇറാന്റെ ആണവപദ്ധതി ലക്ഷ്യമിട്ട് യു.എസും ഇസ്രയേലും ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നടപടി പിന്നീട് ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷത്തിലേക്ക് വഴിമാറിയിരുന്നു. ലോകത്തെ അസംസ്കൃത എണ്ണഗതാഗതത്തിന്റെ ഏകദേശം 20 ശതമാനം യുദ്ധത്തിന് മുമ്പ് ഈ കടലിടുക്കിലൂടെയായിരുന്നു. യുദ്ധത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടത് ആഗോള ഇന്ധനവില ഉയരാനും വിതരണ പ്രതിസന്ധി രൂക്ഷമാകാനും കാരണമായി. കരാർ സാധ്യത ശക്തമായതോടെ ബുധനാഴ്ച അന്താരാഷ്ട്ര അസംസ്കൃത എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി.
അതേസമയം, ചെങ്കടലിൽ സംഘർഷം തുടരുകയാണ്. ബുധനാഴ്ച സൗദി അറേബ്യയുടെ വഫ എണ്ണടാങ്കറിന് നേരെ യെമനിലെ ഹൂതി വിമതർ ആക്രമണം നടത്തി. ജൂലായിൽ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ സൗദിക്കെതിരെ ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച യെമൻ തീരത്ത് ഇന്ത്യൻ പതാകയുള്ള ഒരു കപ്പൽ ആക്രമിച്ച് മുക്കിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.




