തൃശ്ശൂർ: അതിരപ്പിള്ളി പുളിയിലപ്പാറയിൽ പുലർച്ചെയുണ്ടായ കാട്ടാന ആക്രമണത്തിൽ പലചരക്ക് കടയ്ക്ക് വൻ നാശനഷ്ടം. മാളിയക്കൽ പോളിന്റെ ഉടമസ്ഥതയിലുള്ള കടയുടെ മുൻവശത്തെ ഷട്ടറും ചില്ലും തകർത്താണ് കാട്ടാന അകത്ത് കടന്നത്.
കടയ്ക്കുള്ളിൽ കയറിയ ആന പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കുകയും മറ്റ് പലചരക്ക് സാധനങ്ങൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ഏകദേശം ഒന്നേകാൽ മണിക്കൂറോളം കടയ്ക്കുള്ളിൽ തന്നെ നിലയുറപ്പിച്ച ആനയെ നാട്ടുകാർ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുലർച്ചെ നാലേകാലോടെ വനത്തിലേക്ക് തുരത്തിയത്.
വാഴച്ചാലിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള റോഡിലെ പ്രധാന ജംഗ്ഷനായ പുളിയിലപ്പാറയിലെ ഏക പലചരക്ക് കടയാണ് ആക്രമിക്കപ്പെട്ടത്. വന്യമൃഗശല്യം പതിവായ പ്രദേശമാണെങ്കിലും കടകൾക്കും ജനങ്ങൾക്കും നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ പ്രദേശവാസികളിൽ കടുത്ത ആശങ്കയുണ്ടാക്കുകയാണ്.




