പാലക്കാട്: തൃശ്ശൂർ പുതുക്കാട് ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ഇത് സാധാരണ റോഡപകടമല്ലെന്നും മനഃപൂർവം ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളും സംശയം ഉയർത്തുന്നതായി കുടുംബം ചൂണ്ടിക്കാട്ടുന്നു. അപകടത്തിന് ഏകദേശം 15 മിനിറ്റ് മുമ്പ് ലോറി ഡ്രൈവറും റിജാസും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് സംഘർഷത്തിലേക്കും അപകടത്തിലേക്കും നയിച്ചതെന്നാണ് റിജാസിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മൊഴി നൽകിയതെന്ന് കുടുംബം വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് നിലവിൽ ചികിത്സയിലാണ്.
ബൈക്കിന് മുന്നിലൂടെ പോയിരുന്ന കാറിലെ റിയർ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നതാണെന്നും കുടുംബം പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.


