എടത്വ: അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനിടെ വീട്ടിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ കറുത്തേരിൽ വീട്ടിൽ കെ.വി. മോഹനൻ (63) ആണ് മരിച്ചത്.
ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മോഹനൻ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെയായിരുന്നു ശ്വാസോച്ഛ്വാസം നിലനിർത്തിയിരുന്നത്. എന്നാൽ വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങിയതോടെ ഓക്സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായി.
ഇതോടെ ആരോഗ്യനില വഷളായ മോഹനനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളപ്പൊക്കത്തെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൗകര്യം ലഭ്യമല്ലാത്തതിനാലും വീട്ടുവളപ്പിൽ വെള്ളക്കെട്ട് തുടരുന്നതിനാലും പ്രത്യേക സജ്ജീകരണങ്ങളോടെയാണ് സംസ്കാരം നടത്തുന്നത്. നാളെ രാവിലെ 11 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.


