കോഴിക്കോട്: കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 12 കിലോയോളം കഞ്ചാവ് പിടികൂടി. ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി പൊലീസ് നടത്തിയ ലഹരിവിരുദ്ധ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.
സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാരന്തൂർ മർകസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം രണ്ട് കിലോ വീതം ആറ് പാക്കറ്റുകളാക്കി ചാക്കിൽ കെട്ടി പൊന്തക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ എസ്.ഐ. ജാബിർ, എ.എസ്.ഐ. വിവേക്, എസ്.സി.പി.ഒ. ബിജീഷ്, സി.പി.ഒമാരായ ശ്യാം രാജ്, അരുൺ പ്രസാദ്, ഹോം ഗാർഡ് മോഹനൻ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് ജില്ലയിലും സമീപപ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവ് പൊലീസ് പട്രോളിങ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉപേക്ഷിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കഞ്ചാവ് ഒളിപ്പിച്ചവരെ ഉടൻ കണ്ടെത്തുമെന്നും മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് പറഞ്ഞു.




